ഹോം ← മുൻ ഭാഗങ്ങൾ

തേജാത്മികം 11

 

ദേവു പോയ ശേഷവും ഞാൻ ഏറെ നേരം ആ മഴയത്ത്‌ തന്നെ നിന്നു. തിരികെ ബസ്‌റ്റോപ്പ് വന്നിരുന്ന ശേഷം ദേവു പറഞ്ഞ കാര്യങ്ങളെ പറ്റി ഞാൻ ചിന്തിച്ചു. അവൾ പറഞ്ഞതിൽ കാര്യം ഉണ്ട് നിരഞ്ജനെ പറ്റി എല്ലാം അറിയാവുന്ന ഞാൻ തന്നെ അവളുടെ ജീവിതം തുലച്ചു. തിരികെ വീട്ടിലേക്ക് തിരിക്കുമ്പോൾ എന്റെ മനസ്സിൽ ഞാൻ ചെയ്ത തെറ്റുകൾ തിരുത്തണം എന്ന ഉറച്ച തീരുമാനം ഉണ്ടായിരുന്നു.

 

“… നീ എന്താടാ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്. അതും ഇവിടെ വെച്ച്…” രാവിലെ തന്നെ ദേവനെ വിളിച്ച് ബീച്ചലേക്ക് വരാൻ വിളിച്ച് ഞാൻ അവിടുള്ള ബെഞ്ചിൽ കാത്തിരുന്നു.

 

“… വാ ഇരിക്ക് പറയാം…” അവനോട് എന്റൊപ്പം ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു.

 

ഏറെ നേരം ഞങ്ങൾക്ക് ഇടയിൽ മൗനം തളംകെട്ടി കിടന്നു. എങ്ങനെ ദേവനോട് ഇത് പറയും എന്ന് ഒരു പിടിയും കിട്ടിയില്ല. അത്യാവശ്യമായി കാണണം എന്ന് വിളിച്ചു വരുത്തിയിട്ട് ഒന്നും മിണ്ടാതെ ഇരിക്കുന്ന എന്നെ അവൻ സൂക്ഷിച്ചു നോക്കി.

 

“… എന്താടാ വരാൻ പറഞ്ഞിട്ട് നീ ഇങ്ങനെ മിണ്ടാതിരിക്കുന്നെ…” വാച്ചിലെ സമയം നോക്കി സഹികെട്ട് ദേവൻ എന്നോട് കാര്യം തിരക്കി.

 

“…ദേവ…അത്…ദേവുവിനെ ഞാൻ കല്യാണം കഴിച്ചോട്ടെ…” ദേവന്റെ മുഖത്ത് നോക്കാതെ അലയടിക്കുന്ന കടലിനെ നോക്കി തേജസ്‌ ചോദിച്ചു.

 

“… അവൾക്ക് നടന്ന ട്രാജഡി അറിഞ്ഞുള്ള സഹതാപം ആണോ…” കുറച്ചു നേരത്തെ മൗനത്തിന് ശേഷം ദേവൻ ചോദിച്ചു.

 

“… ഒരിക്കലും അല്ല. അവളോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെയാ ഞാൻ ചോദിക്കുന്നെ…”

 

“…അവൾക്ക് ഇപ്പോ ഒരു കുഞ്ഞ് ഉണ്ട്…” ദേവൻ അവന്റെ ആശങ്ക പ്രകടിപ്പിച്ചു.

 

“…കല്ലുമോളുടെ കാര്യം എനിക്ക് അറിയാവുന്നത് അല്ലെ. അവളെ ഞാൻ എന്റെ സ്വന്തം കുഞ്ഞിനെപോലെ നോക്കിക്കോളാം…”

 

“…നീ ദേവൂനോട് ഇതേപറ്റി സംസാരിച്ചോ…” ദേവൻ ചോദിച്ചു.

 

“… ഇല്ല…” എന്തോ തേജസിന് അപ്പൊ അങ്ങനെ പറയാനാണ് തോന്നിയത്.

 

“…എനിക്ക് എന്തായാലും ഇതിൽ ഒരു തീരുമാനം എടുക്കാൻ കഴിയില്ല. ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ…” തേജസ്‌ അതിന് സമ്മതം മൂളിയതും ദേവൻ വീട്ടിലേക്ക് പോകാൻ എഴുനേറ്റു.

 

“…തേജസേ…” ദേവൻ പോകുവാണെന്നു മനസ്സിലാക്കി കടലിലേക്ക് നോക്കിയാ തേജസിനെ ദേവൻ വിളിച്ചു.

 

“… നിരഞ്ജനുമായുള്ള വിവാഹത്തിന് മുന്നേ നിനക്ക് ദേവൂനെ ഇഷ്ട്ടം ആയിരുന്നോ…” രണ്ട് അടി മുന്നേക്ക് നടന്ന ദേവൻ തിരിഞ്ഞു തേജസിനോട് അത് ചോദിച്ചതും അവൻ ആകെ വല്ലാണ്ട് ആയി. തേജസിന്റെ പതർച്ചയിൽ നിന്നും ദേവന് കാര്യം മനസിലായി.

 

“…നിനക്ക് എന്നോട് ഒന്ന് സൂചിപ്പിക്കായിരുന്നു…” യാതൊരു ഭവ വ്യത്യാസവും ഇല്ലാതെ ദേവൻ നടന്നകന്നു.

 

താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യമാണ് ദേവന്റെ പക്കൽ നിന്നും ഉയർന്നത്. എന്തിനായിരിക്കും പണ്ട് ഇതേപറ്റി അവനോട് സംസാരിക്കാത്തത് എന്ന് ചോദിച്ചത്. ഒരുപക്ഷെ… ഇടനെഞ്ച് തുടിച്ച്, കണ്ണുകൾ വിടർന്ന് തന്റെ ഉള്ളിൽ പൊന്തിയ ചോദ്യം പൂരിപ്പിക്കൻ കഴിയാതെ ഇരുന്നിടത്ത് നിന്നും ഞെട്ടി എഴുനേറ്റ് തന്നിൽ നിന്നും നടന്നകലുന്ന ദേവനെ തന്നെ അവൻ നോക്കി നിന്നു. ആ നിമിഷം താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പിഴവ് തേജസ്‌ മനസിലാക്കുന്നുണ്ടായിരുന്നു.

 

രാത്രി അത്താഴം കഴിക്കുന്ന സമയത്ത് ദേവൻ ആകെ അസ്വസ്ഥൻ ആയിരുന്നു. തേജസ്‌ പറഞ്ഞ കാര്യം എങ്ങനെ ദേവുവിനോട് അവതരിപ്പിക്കും എന്ന ചിന്തയിൽ ആയിരുന്നു അവൻ. കഴിച്ചു കഴിഞ്ഞതും ദേവൻ ടീവിയും കണ്ട് ഹാളിൽ തന്നെ ഇരുന്നു. മുന്നിലെ tv ഓടുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവൻ അടുക്കളയിൽ ഉള്ള ദേവുവിന്റെ അടുത്ത്‌ ആയിരുന്നു. പണികൾ എല്ലാം കഴിഞ്ഞ് ദേവു റൂമിലേക്ക് പോയി.

 

“…ദേവേട്ടാ വാ കിടക്കാം…” മുറികളിലെ ലൈറ്റുകൾ ഓരോന്നായി കെടുത്തുന്നതിന്റെ ഇടയിൽ വേദിക വിളിച്ചു.

 

“…നീ കിടന്നോ ഞാൻ ഇപ്പൊ വരാം…” വേദികയെ പറഞ്ഞയപ്പിച്ച് തേജസ്‌ ടീവിയും ഓഫ്‌ ആക്കി ദേവുവിന്റെ മുറിയിലേക്ക് ചെന്നു.

 

“…കല്ലു അടങ്ങി ഇരുന്നില്ലങ്കിൽ എന്റേന്ന് നല്ല തല്ല് കിട്ടും കേട്ടോ…” കിടക്ക വിരിക്കുന്ന ദേവുവിനെ ശല്യപെടുത്തുന്ന കല്ലുവിനെ ശാസിക്കുന്ന ദേവുവിന്റെ സ്വരവും കേട്ടാണ് ദേവൻ ആ മുറിയിലേക്ക് കടന്നത് .

 

“…എന്തിനാ മോളെ അമ്മയെ വെറുതെ ശല്യപെടുത്തുന്നെ…” ദേവന്റെ സൗണ്ട് കേട്ടാണ് കല്ലുവും ദേവൂവും വാതിൽക്കൽ നിക്കുന്ന ദേവനെ കാണുന്നത്.

 

“…മാമ.. അമ്മ കഥ പറഞ്ഞു തരാന്നു പറഞ്ഞ് പറ്റിക്ക…” ചുണ്ടും വലിച്ചിറക്കി ദേവന്റെ പക്കൽ കല്ലുമോൾ പരാതി പറഞ്ഞു.

 

“…അത് അമ്മക്ക് കഥ അറിയാത്തത് കൊണ്ടാവും. മോള് ഒരു കാര്യം ചെയ്യ് വേദിക മാമിയുടെ അടുത്തേക്ക് ചെല്ല്. മാമിക്ക് ഒരുപാട് കഥ അറിയാലോ…” അത് കേട്ടതും തുള്ളിചാടി അവൾ നേരെ ദേവന്റെ മുറിയിലേക്ക് ഓടി.

 

“…നിനക്ക് നാളെ ലീവ് ആണോ…” ദേവൻ ചോദിച്ചു.അതേയെന്ന് മറുപടി നൽകിയിട്ടും ദേവൻ തിരികെ പോയില്ല.

 

“… ഏട്ടന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ…” കിടക്ക വിരിച്ചു തീർന്നിട്ടും തിരികെ പോകാതെ നിൽക്കുന്ന ദേവനോട് ദേവു ചോദിച്ചു.

 

“…നമ്മുടെ തേജസ്‌ ഇന്ന് എന്നോട് ഒരു പ്രൊപോസൽ പറഞ്ഞു…” കട്ടിലിൽ ഇരുന്നുകൊണ്ട് ദേവൻ പറഞ്ഞതും ചുവരിൽ ചാരി നിന്ന് ദേവു സംശയത്തോടെ അവനെ നോക്കി.

 

“…അവന് നിന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു…”

 

“…ഇനി ഒരു കല്യാണം അത് ശരിയാവില്ല ഏട്ടാ…” ദേവു അവളുടെ നിലപാട് പറഞ്ഞു.

 

“…നിന്റെ മാനസികാവസ്ഥ എന്താണെന്ന് എനിക്ക് അറിയാം. തേജസിനെ നമുക്ക് അറിയാവുന്നത് അല്ലെ അവനെ വിവാഹം ചെയ്താൽ നിരഞ്ജന്റെ ഒപ്പം ഉണ്ടായിരുന്ന ഒരു ജീവിതം ആയിരിക്കില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്…” ദേവു ഒന്നും മിണ്ടിയില്ല.

 

“…മുമ്പത്തെ പോലെ നിന്നെ നിർബന്ധിക്കാൻ എനിക്ക് യോഗ്യത ഇല്ല. നീ ആലോചിച്ച് ഒരു തീരുമാനം എടുക്ക്. നിന്റെ തീരുമാനം എന്തായാലും ഏട്ടൻ നിന്റൊപ്പം ഉണ്ടാവും…” ദേവന് പറയാനുള്ളത് പറഞ്ഞ ശേഷം അവൻ സ്വന്തം റൂമിലേക്ക് പോവാൻ ഒരുങ്ങി.

 

“…ഞാനും വരുന്നുണ്ട് ഏട്ടാ. കല്ലു അവിടെ അല്ലെ …” ദേവൂവും ദേവന്റെ ഒപ്പം അവരുടെ മുറിയിലേക്ക് പോയി.

 

“…ആഹാ ഇവൾ അപ്പോഴേക്കും ഉറങ്ങിയോ…” വേദികയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന കല്ലുവിനെ നോക്കി ദേവു ചോദിച്ചു.

 

“…കഥ പറഞ്ഞ് താ മാമി എന്നും പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കിടന്നത. പാതി പറഞ്ഞ് എത്തിയതും കക്ഷി ഉറക്കമായി…” കല്ലുവിന്റെ തലയിൽ തലോടികൊണ്ട് വേദിക പറഞ്ഞു.

 

“…എനിക്ക് തോന്നി ഇവൾ ഉറങ്ങിക്കാണും എന്ന്. അതാ കല്ലുവിനെ എടുത്തോണ്ട് പോവാൻ ഞാൻ ഇങ്ങോട്ട് വന്നത്…”

 

“… ഇനിയിപ്പോ അവളെ എടുത്ത് ഉറക്കം കളയണ്ട. ഇന്ന് ഇവിടെ കിടന്നോട്ടെ…” കല്ലുവിനെ എടുക്കാൻ തുനിഞ്ഞതും വേദികയുടെ സ്നേഹത്തോടുള്ള ശാസനം കിട്ടിയതും കൂടുതൽ ഒന്നും പറയാതെ കല്ലുവിന്റെ നെറുകയിൽ ഒരു ചുമ്പനവും നൽകി ദേവു സ്വന്തം മുറിയിലേക്ക് പോയി.

 

പിറ്റേന്ന് ദേവുവിന് ലീവ് ആയതിനാൽ രാവിലെ മുതൽ വീട്ടിലെ ഓരോ പണിയിലായി അവൾ മുഴുകി. രാവിലെ തുണി കഴുകാനായി കല്ലുവിന്റെ മുഷിഞ്ഞ തുണികൾ റൂമിൽ നിന്നും എടുക്കുമ്പോഴാണ് കരഞ്ഞുകൊണ്ട് കല്ലുമോൾ അവൾക്ക് അരികിലേക്ക് വരുന്നത്.

 

“…എന്ത് പറ്റി മോളെ. എന്തിനാ നീ കരയുന്നെ…”കരഞ്ഞു തളർന്ന കണ്ണുമായി ദേവുവിന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്ന കല്ലുവിന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു അവൾ ചോദിച്ചു.

 

“…അമ്മുമ്മ… അമ്മുമ്മ അടിച്ചു…” കൈയിലെ ചുമന്നു കിടക്കുന്ന വടിയുടെ പാടിലേക്ക് ചൂണ്ടി എങ്ങി എങ്ങി കല്ലു കരഞ്ഞു.

 

“…അയ്യോ ഇവിടെ ചുമന്നല്ലോ…” ആ കുഞ്ഞി കൈയിലെ പാടിൽ വിരലോടിച്ച് നോക്കിയ ദേവുവിന്റെ കണ്ണുകളും നിറഞ്ഞു.

 

“…നീ വന്നേ ഞാൻ ചോദിക്കാം എന്തിനാ എന്റെ കൊച്ചിനെ തല്ലിയത് എന്ന്…”

 

താൻ ഏറെ സ്നേഹിക്കുന്ന കല്ലുവിനെ ഒരു നോട്ടം കൊണ്ട് പോലും ആരും നോവിക്കുന്നത് ദേവുവിന് ഇഷ്ട്ടമല്ല. അങ്ങനെ നോക്കുന്ന കല്ലുവിന്റെ കൈകളിലെ പാട് ദേവൂന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

 

“…മാമി എന്തിനാ കല്ലുവിനെ തല്ലിയെ…” അടുക്കളയിൽ നിന്നിരുന്ന സരസ്വതി അമ്മയോട് ദേഷ്യത്തോടെ ദേവു ചോദിച്ചു.

 

“…ഇവളോട് ഞാൻ പറഞ്ഞതാ ഫ്രിഡ്ജിൽ ഇരിക്കുന്ന മുന്തിരി എടുക്കരുത് എടുക്കരുത് എന്ന് പക്ഷെ അവൾ കേട്ടില്ല…”

 

“…അതിന് തല്ലുവാണോ വേണ്ടേ…” ദേഷ്യത്തിൽ ദേവു ചോദിച്ചു.

 

“…ഞാൻ അവളോട് ഒന്ന് രണ്ട് തവണ പറഞ്ഞതാ എന്നിട്ടും കേൾക്കാത്തൊണ്ട് ഞാൻ രണ്ട് തല്ല് കൊടുത്തു…”

 

“… കുഞ്ഞല്ലേ അവൾ അപ്പൊ ആ പ്രായത്തിന്റെ കുരുത്തക്കേടും കാണും. എന്നും പറഞ്ഞ് മാടിനെ തല്ലും പോലെയാണോ തല്ലുന്നേ…”

 

“…കുഞ്ഞ് ആയാൽ അടങ്ങി ഒതുങ്ങി ഇരിക്കണം അല്ലാതെ വേണ്ടാത്ത പണിക്ക് പോയാൽ ചിലപ്പോ തല്ലൊക്കെ കിട്ടിയെന്ന് വരും…” ഒട്ടും കൂസൽ ഇല്ലാതെ സരസ്വതിയമ്മ പറഞ്ഞു.

 

“…ഇവൾക്ക് തോന്നുമ്പോൾ കൈയ്യിട്ട് എടുക്കാൻ ഇവളുടെ തന്ത സാമ്പാദിച്ചത് ഒന്നും ഇവിടെ ഇരിപ്പില്ല…” സരസ്വതി അങ്ങനെ വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു.

 

“…കല്ലുമോൾ രണ്ട് മുന്തിരി എടുത്തതിന് ആണോ നിങ്ങൾ ഇങ്ങനെ ഒക്കെ പറയുന്നേ…”

 

“… അങ്ങനെ എങ്കിൽ അങ്ങനെ. എന്റെ മോൾക്ക് കഴിക്കാൻ വേണ്ടിയാ ദേവൻ ഇതെല്ലാം വാങ്ങിക്കൊണ്ട് വരുന്നേ. അല്ലാതെ ഉണ്ടായിരുന്ന കെട്ടുതാലിയും പൊട്ടിച്ചെറിഞ്ഞ് വന്നവളെയും മോളെയും പോറ്റെണ്ട ആവശ്യം ഒന്നും ഇവിടാർക്കും ഇല്ല…” അറുത്ത് മുറിച്ച് സരസ്വതി പറഞ്ഞു.

 

“…ഇതൊക്കെ പറയാൻ നിങ്ങൾക്ക് എന്ത് അവകാശം ആണ് ഉള്ളത്…” ദേവൂവും വിട്ടുകൊടുത്തില്ല.

 

“…അവകാശം ഉണ്ടെടി. നിന്റെ അച്ഛന്റെയും ഏട്ടന്റെയും പിടിപ്പുക്കേട് കാരണം ബിസ്സിനെസ് പൊളിഞ്ഞ് കുത്തുവാൾ എടുത്ത് നിന്നപ്പോ നീ എവിടായിരുന്നു. എന്റെ വീടും പറമ്പും വിറ്റ പണം കൊണ്ട ദേവൻ ഇന്ന് നിവർന്നു നിൽക്കുന്നെ. അതുകൊണ്ട് ഇവിടെ എന്തും പറയാനുള്ള അധികാരവും അവകാശം നിന്നെക്കാൾ കൂടുതൽ എനിക്ക് ഉണ്ട്…” പരിസരം മറന്ന് സരസ്വതി ഉറഞ്ഞു തുള്ളി.

 

“…അമ്മേ…” അടുക്കള വാതിൽക്കൽ നിന്നുള്ള വേദികയുടെ വിളികേട്ട് സംസാരിച്ചു വന്നത് സരസ്വതി പാതിയിൽ നിർത്തി. ദേവു ഒന്നും മിണ്ടാതെ കല്ലുവിനെയും എടുത്തോണ്ട് സ്വന്തം മുറിയിലേക്ക് പോയി.

 

“…അമ്മ എന്തിനാ കരയുന്നെ…” തന്റെ അവസ്ഥയെകുറിച്ച് ഓർത്ത് കട്ടിലിൽ ഇരുന്ന് കണ്ണുനിറഞ്ഞ ദേവുവിനോട് കല്ലുമോൾ ചോദിച്ചു.

 

“… ഒന്നുമില്ല മോളെ…” തന്റെ വിഷമങ്ങൾ ഒരു കൈകൊണ്ട് തുടച്ച് ദേവു ചിരിക്കാൻ ശ്രമിച്ചു.

 

“… കല്ലുമോളെ…” കുറച്ചു കഴിഞ്ഞതും ചിരിച്ച മുഖവുമായി വേദിക ദേവുവിന്റെ മുറിയിലേക്ക് കടന്ന് വന്നു.

 

“…ദാ പിടിക്ക് മാമി എന്റെ ചുന്ദരി കുട്ടിക്ക് വേണ്ടി കൊണ്ട് വന്നതാ…” പിന്നിലായി ഒളിപ്പിച്ചു വച്ചിരുന്ന മുന്തിരികുല കല്ലുമോൾക്ക് നേരെ നീട്ടി. വാങ്ങണോ വേണ്ടയോ എന്ന് അറിയാതെ കല്ലു ദേവുവിനെ ഉറ്റുനോക്കി.

 

“…മ്മ്… അമ്മ പറഞ്ഞാലേ നീ വാങ്ങോളോ…” കപട വിഷമം നടിച്ച് വേദിക കല്ലുവിനെയും ദേവുവിനെയും മാറി മാറി നോക്കി. ദേവു തലയാട്ടി സമ്മതം നൽകിയതും പല്ലുകാട്ടി ചിരിച്ചോണ്ട് കല്ലു അത് വാങ്ങി.

 

“…മോള് പുറത്ത് പോയി കഴിച്ചോട്ടോ…” കല്ലുവിന്റെ നെറുകയിൽ ചുംബനം നൽകി അവളെ പുറത്തേക്ക് അയച്ച ശേഷം വേദിക ദേവുവിന്റെ അടുത്ത്‌ വന്ന് ഇരുന്നു.

 

“…നിനക്ക് എന്നോടും ദേഷ്യം ആണോ…” കുറച്ചു സമയം കഴിഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന ദേവുവിനോട് വേദിക ചോദിച്ചു.

 

“…നിന്നോട് എനിക്ക് എന്തിനാ ദേഷ്യം…” ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് ദേവു പറഞ്ഞു.

 

“… അമ്മ പറഞ്ഞത് ഓർത്ത് നീ വിഷമിക്കണ്ട. അമ്മക്ക് അല്ലെങ്കിലും ആരോട് എന്ത് സംസാരിക്കണം എന്ന് അറിയില്ല. അതിനുള്ളത് ഉള്ളത് ഞാൻ ആവിശ്യത്തിന് കൊടുത്തിട്ടുണ്ട്. ഇനിയും നിന്റെ വിഷമം മാറിയില്ലെകിൽ അമ്മക്ക് വേണ്ടി ഞാൻ നിന്നോട് ക്ഷമ ചോദിക്കാം…”

 

“…ഹേയ് വേദികേ എന്താ ഇത്. നീ എന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നെ. അല്ലെങ്കിലും നിന്റെ അമ്മ പറഞ്ഞതിൽ എന്താ തെറ്റുള്ളത്. ദേവേട്ടൻ സമ്പാദിക്കേണ്ടത് ഏട്ടന്റെ കുടുംബത്തിന് വേണ്ടി അല്ലെ അല്ലാതെ കെട്ടുതാലി പൊട്ടിച്ചെറിഞ്ഞു വന്ന പെങ്ങൾക്കും മോൾക്കും വേണ്ടി അല്ലല്ലോ…”

 

“…നീ ഇത് എന്തൊക്കെയാ പറയുന്നേ. നിന്നെയും മോളെയും അന്യൻ ആയിട്ട് ആണോ ഞങ്ങൾ കാണുന്നെ…”

 

“…അത് നിങ്ങളുടെ വലിയ മനസ്. സരസ്വതിയമ്മ പറഞ്ഞപോലെ പണ്ടത്തെ അവകാശമോ അധികാരമോ എനിക്ക് ഇന്ന് ഈ വീട്ടിൽ ഇല്ല. അത് മനസ്സിലാക്കി ഞാൻ പെരുമാറണം ആയിരുന്നു…”

 

“…ഇത് നിന്റെ വീട് തന്നെയാ. അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതുകൊണ്ട് പൂർണ അധികാരത്തോടെയും അവകാശത്തോടെയും നിങ്ങൾക്ക് ഇവിടെ എന്തും ചെയ്യാം…” ദേവുവിന്റെ സംസാരം വേദിക്ക് നല്ല ദേഷ്യം ഉണ്ടാക്കുന്നുണ്ടായിരുന്നു.

 

“…ഞാൻ ചില സത്യാവസ്ഥ പറഞ്ഞന്നേ ഉള്ളു. ചില കാര്യങ്ങൾ ഞാൻ തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ട് ഏട്ടൻ വരട്ടെ…” അത്രയും പറഞ്ഞ് നേരത്തെ കഴുകാൻ എടുത്ത തുണികളുമായി ദേവു പുറത്തേക്ക് പോയി. ദേവുവിന്റെ തീരുമാനം എന്താണെന്ന് മനസ്സിലാവാതെ അവൾ പോയ വഴിയേ വേദിക നോക്കി ഇരുന്നു.

 

“…ഏട്ടാ…എനിക്ക് ഏട്ടനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…” രാത്രി ഭക്ഷണം കഴിച്ച ശേഷം tv കാണാൻ ഇരുന്ന ദേവനോട് അതും പറഞ്ഞ് ദേവു ഉമ്മറത്തേക്ക് ഇറങ്ങി.

 

“… എന്താ ദേവു സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞെ…” മുറ്റത്തേക്ക് ഇറങ്ങിയ ദേവുവിന്റെ പിന്നാലെ ദേവനും ഇറങ്ങി കാര്യം തിരക്കി.

 

“…ഏട്ടാ തേജസുമായുള്ള വിവാഹത്തിന് ഞാൻ തയ്യാർ ആണ്…” നല്ല ഉറച്ച ശബ്ദത്തിൽ ദേവു പറഞ്ഞു.

 

“…നീ നല്ലപോലെ ആലോചിച്ചു തീരുമാനിച്ചത് ആണോ…”

 

“…അതെ ഏട്ടാ. ഏട്ടന്റെ നല്ല ഭാവിക്കു കൂടി വേണ്ടിയാ ഞാൻ ഈ തീരുമാനം എടുത്തത്…”

 

“… എന്റെ ഭാവിയോ..? അതെന്താ നീ അങ്ങനെ പറഞ്ഞെ…” സംശയത്തോടെ ദേവൻ ചോദിച്ചു.

 

“…അത് വിട് ഏട്ടാ. എന്റെ മോളെ അങ്ങേര് നല്ലപോലെ നോക്കും എന്ന് ഏട്ടന് ഉറപ്പ് ഉണ്ടോ…” തന്റെ കുഞ്ഞിനോടുള്ള സ്നേഹവും കരുതലും ആ ചോദ്യത്തിൽ മുഴച്ചു നിന്നു.

 

“…കല്ലുമോളെ അവന് വല്യ കാര്യാ. നീ ഇവിടെ ഇല്ലാത്തപ്പോ കല്ലുമോളെ കാണാൻ അവൻ ഇടക്ക് ഇടക്ക് ഇവിടെ വരാറുണ്ട്. കാല്ലുമോൾക്കും അവനെ വല്യ കാര്യാ…” കല്ലുവിനെ കാണാൻ തേജസ്‌ വരാറുണ്ടെന്നുള്ളത് ദേവുവിന് പുതിയ അറിവ് ആയിരുന്നു.

 

“…ഏട്ടൻ എന്നാൽ വിവാഹത്തിന് വേണ്ടത് എന്താന്ന് വെച്ചാൽ ചെയ്തോളു. പക്ഷെ മുന്നത്തെ പോലെ ഒരു കോമാളി വേഷം കെട്ടി നാട്ടുകാർക്ക് മുന്നിൽ നിൽക്കാൻ എനിക്ക് വയ്യ…” ദേവുവിന്റെ മാനസികാവസ്ഥ ദേവന് മനസിലായി.

 

“…ഞാൻ അവനോട് സംസാരിക്കാം മോളെ…” ദേവു അതിന് ഒന്ന് മൂളിയ ശേഷം മുറിയിലേക്ക് പോയി.

 

“… അമ്മ ഉറങ്ങീലെ…” രാത്രി ഉറങ്ങാതെ കണ്ണും തുറന്നു കിടക്കുന്ന ദേവുവിനോട് കല്ലു ചോദിച്ചു.

 

“…അമ്മ ഉറങ്ങിക്കോ… ഞാൻ വേണേൽ കഥ പറഞ്ഞു തരാം കേട്ടോ…” ദേവു ഇല്ലെന്ന് മൂളിയതും കല്ലു അവളുടെ കുഞ്ഞു കൈ കൊണ്ട് ദേവുവിന്റെ കവിളിൽ തട്ടി ഉറക്കാൻ ശ്രമിച്ചു.

 

“…മോൾക്ക് തേജസ്‌ അങ്കിളിനെ അറിയോ…” ദേവു കല്ലുവിനോട് ചോദിച്ചു.

 

“…അറിയാലോ. എന്നെ കാണുമ്പോൾ ഒക്കെ എനിക്ക് മിട്ടായി വാങ്ങി താരോലോ. ആ അങ്കിളിന് എന്ത് ഇഷ്ടാണെന്ന് അറിയോ എന്നെ…” തേജസ്‌ എന്ന പേര് കേട്ടതും കല്ലുമോൾ കൂടുതൽ വാചാലയായി.

 

“…മോൾക്ക് അങ്കിളിനെ ഇഷ്ട്ടാണോ…”

 

“…എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ട…” കല്ലുവിന്റെ മുഴുവൻ സ്നേഹവും ആ വാക്കുകളിൽ പ്രകടമായിരുന്നു.

 

“…എന്താ അമ്മേ ചോദിച്ചേ…” ദേവൂനോട് കല്ലു ചോദിച്ചു.

 

“…ഒന്നുമില്ല മോളെ. മോള് ഉറങ്ങിക്കോ…” കല്ലുവിനെ തന്നോട് കൂടുതൽ ചേർത്ത് കെട്ടിപ്പിടിച്ച് ദേവു ഉറങ്ങാൻ ശ്രെമിച്ചു.

 

ദേവൻ അന്ന് രാത്രി തന്നെ തേജസിനെ വിളിച്ചു കാര്യം പറഞ്ഞു. പിറ്റേന്ന് നേരിട്ട് ദേവനും തേജസും സംസാരിച്ച് ഒരു തീരുമാനം എടുത്തു. വലിയ അർഭാടങ്ങൾ ഇല്ലാതെ രജിസ്റ്റർ ഓഫീസിൽ വച്ചു വിവാഹം നടത്താം. ദേവുവിനും അതിന് സമ്മതം ആയിരുന്നു.

 

“… ടാ നിന്റെ അമ്മ ഏറെ ആഗ്രഹിച്ചത നിന്റെ വിവാഹം. ഇത്രയും നാൾ ഞങ്ങൾ എല്ലാരും അതെ പറ്റി സംസാരിച്ചെങ്കിലും നീ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി…”

 

“…മാമൻ എന്താ പറഞ്ഞു വരുന്നത് ദേവൂവും ആയിട്ടുള്ള വിവാഹത്തിൽ നിന്നും ഒഴിയണം എന്നാണോ…”

 

“… ഞാൻ നിന്നോട് അങ്ങനെ പറഞ്ഞോ. നിനക്ക് വിവാഹം വലിയ രീതിയിൽ നടത്താൻ താല്പര്യം ഇല്ലായിരിക്കാം. ഞങ്ങൾ ഇച്ചിരി പഴഞ്ചൻ ആൾക്കാരാ ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി അമ്പലത്തിൽ വച്ച് താലി കെട്ടിക്കൂടെ…” മാമൻ ചോദിച്ചു.

 

“…മാമൻ പറയുന്നതിലും കാര്യം ഉണ്ട് ആശാനേ. ഒരുപക്ഷെ അമ്മയും അതായിരിക്കും ആഗ്രഹിക്കുന്നത്…” കിച്ചുവും മാമനെ പിന്താങ്ങി.

 

“… ഇതേപറ്റി ഞാൻ ദേവനുമായി ഒന്ന് സംസാരിക്കാം…” കുറച്ചു നേരം മൗനമായി നിന്ന തേജസിന് അവർ പറയുന്നതിലും കാര്യം ഉണ്ടെന്നു മനസിലായി.

 

ദേവനാനോട് ഈ കാര്യം സംസാരിച്ചു. അവൻ ഇത് ദേവുവിനോട് ചോദിച്ചപ്പോ ആദ്യം അവൾക്ക് വല്യ താല്പര്യം ഇല്ലായിരുന്നു. പിന്നെ എല്ലാരും അത് ആഗ്രഹിക്കുന്നെന്ന് തോന്നിയതും അതിന് സമ്മതം മൂളി.

 

നല്ലൊരു നാളും മുഹൂർത്തവും നോക്കി അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് തേജസ്‌ ദേവുവിന്റെ കഴുത്തിൽ താലി ചാർത്തി. ഒരുപാട് അർഭാടാമോ നാട്ടുകാരോ ഇല്ലാതെ അടുത്ത ബന്ധുക്കളും കൂട്ടുകാരും ഉള്ള ചെറിയൊരു ചടങ്ങ്. താലികെട്ടും ഹാരം ചാർത്തലും കഴിഞ്ഞ് രണ്ടുപേരും മുന്നിലെ കണ്ണന്റെ രൂപത്തിൽ മനസർപ്പിച്ച് പ്രാർത്ഥിച്ചു.

 

“…ദൈവമേ ഒരു തവണ എന്റെ മണ്ടത്തരവും കഴിവുകേടും കാരണം എന്റെ കൈവിട്ടു പോയവളേ നിയായിട്ട് തന്നെ എന്നിലേക്ക് തിരിച്ചെത്തിച്ചു. എങ്കിലും ഈ കുഞ്ഞു കാലത്തിന് ഇടക്ക് ആ പാവം അനുഭവിക്കാത്ത കഷ്ട്ടതകളോ ദുരിതങ്ങളോ ഇല്ല. എല്ലാം ഞാൻ കാരണം ആയിരുന്നല്ലോ എന്ന് ആലോചിക്കുമ്പോൾ ഉള്ള് ഇപ്പോഴും നീറുകയാ. ഇനിയുള്ള കാലം അവൾക്ക് ഒരു ചെറിയ വേദന പോലും നൽകാതെ പൊന്നുപോലെ ഞാൻ നോക്കിക്കോളാം ഒപ്പം നിന്റെ അനുഗ്രഹവും ഉണ്ടാവണെ…” കണ്ണുകൾ അടച്ചു മനസുരുകി തേജസ്‌ പ്രാർത്ഥിച്ചു.

 

“…കണ്ണാ നിനക്ക് അറിയാലോ ഞാൻ വിചാരിക്കുന്ന പോലെയല്ല എന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചത്. ഈ വിവാഹം പോലും അങ്ങനെ തന്നെയാണ്. എന്റെ മോൾക്ക് വേണ്ടിയാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് അത് ഒരു എടുത്തുച്ചാട്ടം ആയിപോയോ എന്ന് പോലും എനിക്ക് അറിയില്ല. തേജസ്‌ ഏട്ടനെ പണ്ട് ഞാൻ സ്നേഹിച്ചപോലെ ഇനി സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമോ എന്ന് എനിക്ക് അറിയില്ല. ഒരുപക്ഷെ സന്തോഷത്തോടുള്ള ഒരു ജീവിതം ഉണ്ടാവുമോ എന്നുപോലും എനിക്ക് അറിയില്ല. എല്ലാം ഞാൻ നിന്നിൽ അർപ്പിക്കുന്നു…” തന്റെ യാഥനകളും വേദനകളും കണ്ണന്റെ മുന്നിൽ ഏറ്റുപറഞ്ഞ് ദേവു പുതിയൊരു ജീവിതത്തിലേക്ക് കാലുവെച്ചു.

 

വിവാഹത്തിന് ശേഷം അടുത്തുള്ള ഓഡിറ്റോറിയത്തിൽ എല്ലാർക്കും ചെറിയൊരു സദ്യ ഏർപ്പാട് ആക്കിയിട്ടുണ്ടായിരുന്നു. എല്ലാരും അങ്ങോട്ടേക്ക് നീങ്ങി. സദ്യ കഴിക്കുന്ന നേരം കല്ലു തേജസിന്റെ മടിയിൽ ആയിരുന്നു. ആര് വിളിച്ചിട്ടും പോവാൻ അവൾ കൂട്ടാക്കിയില്ല. താൻ ചോർ കഴിക്കുന്നതിന്റെ കൂടെ കല്ലുവിനും ചോർ വാരികൊടുക്കുന്ന തേജസിനെ ദേവു നോക്കിയിരുന്നു. എല്ലാരും കഴിച്ചു കഴിഞ്ഞിട്ടും കല്ലുവും ദേവൂവും എഴുന്നേറ്റില്ല. അവരുടെ കളിചിരിയും സന്തോഷവും ദേവുവിന്റെ മനസ്സിൽ ചെറിയൊരു ആശ്വാസം പകർന്നു.

 

സദ്യ കഴിഞ്ഞതും എല്ലാരും പിരിഞ്ഞു പോയി. ദേവനും വേദികയും കിച്ചുവും ദേവൂവും തേജസും രജിസ്റ്റർ ഓഫീസിലേക്ക് പോകാൻ ഇറങ്ങി. മാമനും മാമിയും കല്ലുമോളും തേജസിന്റെ വീട്ടിലേക്കും.

 

രജിസ്റ്റർ ഓഫീസിൽ തേജസ്‌ ഒപ്പിട്ട ശേഷം ദേവു ഒപ്പിടുന്ന നേരം കിച്ചു തേജസിന്റെ പിന്നിൽ നിന്നും രജിസ്റ്റർ ബുക്കിലേക്ക് എത്തി എത്തി നോക്കി.

 

“…എന്താടാ കാണിക്കുന്നേ…” ഒന്നു രണ്ട് തവണ തേജസിന്റെ പിന്നിൽ നിന്നും കിച്ചു തട്ടിയതും തേജസ്‌ കാര്യം തിരക്കി.

 

“…അല്ല ആശാനേ നമ്മുടെ ദേവു ചേച്ചിയുടെ ശെരിക്കുള്ള പേര് എന്താന്ന് നോക്കുവായിരുന്നു…”

 

“…ഇത്രയും കാലമായിട്ട് അവളുടെ പേര് എന്താന്ന് നിനക്ക് അറിയില്ലേ…” തേജസ്‌ അവനോട് അടക്കം ചോദിച്ചു.

 

“…ഞാൻ ചേച്ചിയെ കാണുന്ന കാലം തൊട്ട് നിങ്ങൾ എല്ലാരും ദേവു…ദേവു… എന്നാണ് വിളിക്കുന്നത്. അതുകേട്ട് ഞാനും ദേവൂചേച്ചി എന്ന് വിളിക്കാൻ തുടങ്ങി. അല്ലാതെ ശരിക്കുള്ള പേര് എന്താന്ന് ഒന്നും എനിക്ക് അറിയില്ല…”

 

“…അപ്പൊ അവളുടെ കല്യാണം ലറ്റർ നീ കണ്ടില്ലേ…” നിരഞ്ജനുമായുള്ള കല്യാണ ലെറ്ററിന്റെ കാര്യം തേജസ്‌ ചോദിച്ചു.

 

“…ഓ പിന്നെ ചേച്ചിയുടെ കല്യാണം എങ്ങനെ മുടക്കാം എന്ന് പറഞ്ഞ് ആശൻ ചങ്ക് പൊട്ടി നടക്കുന്നതിന്റെ ഇടക്ക് ഞാൻ ഇനി ലെറ്റർ വായിച്ച് രസിക്കാം…” കിച്ചുവിന്റെ ആ ഡയലോഗ് തേജസിന്റെ അണ്ണാക്കിൽ പാചകം ചെയ്ത പോലെയായി. ഈ കാര്യത്തിൽ കിച്ചുവിനെയും കുറ്റം പറയാൻ പറ്റില്ലല്ലോ. അവൻ പറഞ്ഞതിലും കാര്യം ഉണ്ട്.

 

“…ആശൻ അതൊക്കെ വിട്ടിട്ട് ചേച്ചിയുടെ പേര് എന്താന്ന് പറയ്…” കിച്ചുവിന്റെ സ്വരമാണ് തേജസിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ശേഷം കിച്ചുവിന്റെ കാതിലായി തേജസ്‌ ആ പേര് മന്ത്രിച്ചു.

 

 

“… അമ്പോ എന്നാ കിടിലൻ പേര് ആണെന്നെ. ഞാൻ ഒക്കെ ഈ പേര് വിളിക്കാൻ ഇച്ചിരി വിയർക്കും. നമ്മുക്ക് നമ്മുടെ ദേവൂചേച്ചി മതി. അതാവുമ്പോൾ വിളിക്കാൻ ഒരു സുഖമുണ്ട്…” ദേവുവിന്റെ യഥാർത്ഥ പേര് അറിഞ്ഞ ശേഷം കിച്ചു അവന്റെ അഭിപ്രായം പറഞ്ഞു.

രജിസ്റ്റർ ഓഫീസിലെ പരിപാടി കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോയി. അമ്മയുടെ കല്ലറക്ക് മുന്നിൽ ചെന്ന് കൈകൂപ്പി കാര്യങ്ങൾ പറഞ്ഞ് ഞാനും ദേവൂവും വീട്ടിലേക്ക് വന്നു. മാമി ദേവുവിന്റെ കൈയിൽ നിലവിളക്ക് നൽകി ആരതി ഉഴിഞ്ഞ് എതിരേറ്റു.

 

“… കല്ലുനെ ഇന്ന് ഞങ്ങൾ കൊണ്ട് പൊയ്ക്കോട്ടേ…” വൈകിട്ട് എല്ലാരും സംസാരിച്ചോണ്ട് ഇരുന്ന കൂട്ടത്തിൽ മാമിയണ് ഇത് പറഞ്ഞത്.

 

“…അത്…മാമി അവൾ അങ്ങനെ വരുമെന്ന് തോന്നുന്നില്ല…” ദേവു അവളുടെ ആശങ്ക പ്രകടിപ്പിച്ചു.

 

“… അതൊക്കെ അവൾ വരും അല്ലേടി…” മാമിയുടെ മടിയിൽ ഇരുന്ന കല്ലുവിന്റെ കവിളിൽ പിച്ചി കൊണ്ട് മാമി പറഞ്ഞു.

 

“…ഞാൻ അമ്മമ്മയുടെ കൂടെ പോവാ…” അതും പറഞ്ഞു മാമിയെ കല്ലു കെട്ടിപിടിച്ചു.

 

“…അപ്പോഴേക്കും അമ്മമ്മേയും നീ കൈയിൽ എടുത്തോ…”ദേവൻ ആണ് അത് ചോദിച്ചത്.

 

“…അവിടെ ഞാനും ഇവളും മാത്രം അല്ലെ ഉള്ളു. ഇവനോട് അവിടെ വന്ന് നിൽക്കാൻ പറഞ്ഞാൽ ഇവൻ കേൾക്കില്ല…” തേജസിനെ നോക്കി മാമൻ പറഞ്ഞു.

 

“… ഓഹോ ഇപ്പൊ അങ്ങനെ ആയോ. നിങ്ങൾക്ക് ഇവിടെയും വന്ന് നിൽക്കലോ…” തേജസും വിട്ടു കൊടുത്തില്ല.

 

“…മതി മതി ഇനി നിങ്ങൾ തമ്മിൽ തല്ലുണ്ടാക്കണ്ട. ഞങ്ങൾ അവിടെ ഒറ്റക്ക് അല്ലെ കല്ലുമോൾ വന്നാൽ മിണ്ടാനും പറയാനും ഒരാൾ ആയല്ലോ…” മാമി പറഞ്ഞതിന് എല്ലാരും മൂളിക്കേട്ടു.

രാത്രി ആയപ്പോ എല്ലാരും യാത്ര പറഞ്ഞ് ഇറങ്ങി. ഞങ്ങളുടെ കൺവെട്ടത്തിന് മറയുന്ന വരെ മാമന്റെ തോളിൽ ഇരുന്നു കല്ലുമോൾ ഞങ്ങളെ നോക്കി ഫ്‌ളയിങ് കിസ്സ് തന്നോണ്ട് ഇരുന്നു.

 

“…അപ്പൊ ഞങ്ങളും ഇറങ്ങാട…” ദേവനും ഇറങ്ങാൻ തുടങ്ങി.

 

“…അപ്പൊ ശെരിയളിയാ കാണാം…” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

 

“…ഒഫീഷ്യലി അളിയൻ ആയ സ്ഥിതിക്ക് ഇനി അധികാരത്തോടെ അങ്ങനെ വിളിക്കാലോ അല്ലെ …” ദേവൻ കളിയാക്കികൊണ്ട് പറയുമ്പോഴാണ് ഞാനും അങ്ങനെ ഒരു കാര്യത്തെ പറ്റി ചിന്തിക്കുന്നത്.

 

“…വേദികേ വാ നമുക്ക് ഇറങ്ങാം…” അകത്തു ദേവുവിനോട് സംസാരിച്ചോണ്ട് നിന്നിരുന്ന വേദികയെ ദേവൻ വിളിച്ചു.

 

ദേവനും വേദികയും ഇറങ്ങിയതോടെ ആ വലിയ വീട്ടിൽ ഞാനും ദേവൂവും ഒറ്റക്ക് ആയി. ഞാൻ ആണെങ്കിൽ ചെറിയ ടെൻഷനിലും. ദേവുവിനോട് എങ്ങനാ സംസാരിക്ക എന്താ എങ്ങന തുടങ്ങുവാ എന്നൊരു പിടിയും ഇല്ല. വീടിന്റെ ഉള്ളിൽ കയറി വാതിൽ അടച്ചതും ദേവു ഹാളിൽ തന്നെ ഉണ്ടായിരുന്നു.

 

“…അതെ എനിക്ക് കുറച്ചു സംസാരിക്കണം…” മടിച്ചു മടിച്ചു ദേവു ചോദിച്ചതും ഞാൻ അവളെ ഉറ്റുനോക്കി.

 

“…ഇന്ന് നമ്മുടെ ആദ്യരാത്രി ആണെന്ന് അറിയാം. പക്ഷെ ഞാൻ അതിന് ഒട്ടും പ്രിപേർ അല്ല…” മടിച്ചു ദേവു പറഞ്ഞു.

 

“…അത് സാരം ഇല്ല. ഞാനും പ്രിപേർ അല്ല. അതാണ് എന്റെ മുറി നീ അവിടെ കിടന്നോ…” കൂടുതൽ അവളെ ബുദ്ധിമുട്ടിക്കാതെ എന്റെ മുറി കാണിച്ചു കൊടുത്ത ശേഷം ഞാൻ അമ്മയുടെ മുറിയിലേക്ക് നീങ്ങി.

 

ഞാൻ അമ്മയുടെ മുറിയിലേക്ക് കയറും വരെ ദേവു എന്നെ തടയാനോ ഒപ്പം കിടക്കാനോ വിളിച്ചില്ല ഞാൻ ഒരുപക്ഷെ അങ്ങനെ ഒരു വിളി ആഗ്രഹിച്ചിരുന്നുവോ…?

 

നിങ്ങൾ ഇപ്പൊ വിചാരിക്കുന്നത് പൂ പോലൊരു പെണ്ണിനെ ഭാര്യയായി കിട്ടിയിട്ടും ആദ്യരാത്രിൽ മാറി കിടക്കുന്ന ഞാൻ ഒരു മൊണ്ണ ആണെന്ന് അല്ലെ . ഒരുപക്ഷെ ഭർത്താവ് എന്ന എന്റെ അധികാരം ഉപയോഗിച്ചാൽ ഒരുപക്ഷെ ഒരു പ്രതിമപോലെ ഞാൻ ചെയ്യുന്നതിന് ഒക്കെ അവൾ എനിക്ക് വഴിങ്ങിയേക്കാം. അങ്ങനെ ആവുമ്പോൾ ഞാനും നിരഞ്ജനും തമ്മിൽ എന്താ വ്യത്യാസം. ഒരു പെണ്ണിനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന ഇടത്ത് അല്ലെ ഒരു ആണിന്റെ വിജയം. ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കാം.

 

തുടരും…

**__________**_____________** ___________**

 

ഞാൻ ഇതുവരെ എഴുതിയതിൽ ഏറ്റവും കൂടുതൽ സന്തോഷം തരുന്ന കമന്റ്‌ സെക്ഷൻ ആയിരുന്നു കഴിഞ്ഞ പാർട്ട്‌. ഒന്നും രണ്ടും വരിയിൽ ഒതുക്കാതെ എല്ലാരും മനസുതുറന്ന് സംസാരിച്ചു. ഞാൻ കണ്ടതും കേട്ടതും വായിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ ആണ് കഥാ രൂപത്തിൽ നിങ്ങളിലേക്ക് എത്തിക്കുന്നത്. അതിൽ ചില നിഗമനങ്ങൾ വേറൊരു രീതിയിൽ ചിന്തിക്കാൻ നിങ്ങളുടെ അഭിപ്രായങ്ങൾ എന്നെ സഹായിച്ചു. അതിന് ഒത്തിരി നന്ദി.

 

ഈ പാർട്ട്‌ പേജ് കുറവ് ആണെന്ന് അറിയാം. ഇപ്പൊ എഴുതാൻ ഒന്നും ഒരു മൂഡ് ഇല്ല. നിങ്ങൾക്ക് കണ്ടിന്യൂറ്റി നഷ്ടപ്പെടരുത് എന്ന് കരുതിയാണ് എല്ലാ ആഴ്ചയിലും ഓരോ പാർട്ട്‌ വീതം തരാൻ ശ്രമിക്കുന്നത്. ഈ പാർട്ടും വായിച്ച ശേഷം അഭിപ്രായം അറിയിക്കുക.

Leave a Comment

Your email address will not be published. Required fields are marked *